ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ ബോംബാക്രമണത്തിൽ അൽ ജസീറ അറബിക് ചാനലിന്റെ ക്യാമറാമാൻ അഹമ്മദ് വിഷ്വ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ അൽ ജസീറ ജീവനക്കാരനാണ് അഹമ്മദ് വിഷ്വ.
ശനിയാഴ്ചയാണ് മധ്യ ഗാസയിലെ അൽ-ബുറൈജ് അഭയാർഥി ക്യാമ്പിലുള്ള അഹമ്മദ് വിഷ്വയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ അഹമ്മദ് വിഷ്വയുടെ ഭാര്യയും മക്കളും ഉൾപ്പെടെ കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം.
അൽ ജസീറയുടെ ഗാസയിലെ തത്സമയ സംപ്രേക്ഷണങ്ങളിലും വാർത്താ കവറേജുകളിലും സജീവ സാന്നിധ്യമായിരുന്നു അഹമ്മദ് വിഷ്വ. ഗാസയിലെ യുദ്ധസാഹചര്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ അഹമ്മദ് വിഷ്വ നിർണായക പങ്ക് വഹിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും മനഃപൂർവം ലക്ഷ്യമിടുന്ന ഇസ്രായേലിന്റെ നടപടിയെ അപലപിച്ച് അൽ ജസീറ നെറ്റ്വർക്ക് രംഗത്തെത്തിയിട്ടുണ്ട്.